Tuesday, March 3, 2009

യുദ്ധം-8



യുദ്ധം

എന്നും എവിടെയുമുണ്ടായിരുന്നു

മനുജനെവിടെയുണ്ടോ

അവിടെ യുദ്ധവുമുണ്ടായിരുന്നു.

കയ്യും കാലും കൊണ്ട്

കല്ലും കവണയും കൊണ്ട്

വാളും പരിചയും കൊണ്ട്

മനുജനേറ്റു മുട്ടികൊണ്ടേയിരുന്നു.

എങനെ ജയിക്കാമെന്ന്

എപ്പോഴും തല പുകച്ചു കൊണ്ടേയിരുന്നു.

നൂതന യുദ്ധരീതികള്‍

സ്വായത്തമാക്കികൊണ്ടേയിരുന്നു.

യുദ്ധം മനുഷ്യനൊപ്പമുണ്ടായിരുന്നു.

യുദ്ധം മനുജന്റെ കൂടപ്പിറപ്പാണ്

യുദ്ധമതുകൊണ്ടാണ്

ബി.ഷിഹാബ്

Thursday, February 5, 2009

മാന്ചോട്ടില്‍


മാമ്പഴം കണ്ണില്‍പ്പെട്ട കാക്ക
കൊതി കൊണ്ട മനസ്സുമായ്
മാവിന്‍ ചില്ലയില്‍ പറന്നിരുന്നു!

ചില്ലയൊന്നിളകവെ, പൊടുന്നാനെ
മാമ്പഴം ഞെട്ടറ്റു തറയില്‍ വീണു!

കണക്കു തെറ്റിയ കാക്ക
മരക്കൊമ്പില്‍ മിഴിച്ചിരുന്നു!

അങേകൊമ്പിലണ്ണാറക്കണ്ണന്‍
തളര്‍ന്നിരുന്നു!

“കണ്ടു നിന്നൊരു”ബാലന്‍
മാന്ചോട്ടില്‍ തുള്ളിച്ചാടി.
ബി.ഷിഹാബ്



Friday, January 16, 2009

കാക്കയും നരനും



കാള പെറ്റെന്ന് കേട്ടാല്‍

കയറെടുക്കുന്നവരല്ല കാക്കകള്‍

പാത്തും പതുങിയും മാത്രമേ

അവ ഒരോ ചുവടും മുന്നോട്ട് വയ്‌ക്കു

വളരെ അവധാനതയോടെ

പെരുമാറുന്ന കാക്കള്‍

അവരിലൊരാള്‍ക്കാപത്ത് പറ്റിയാല്‍മാത്രം

കൂട്ടം കൂടുകയും

നിലവിളിക്കുകയും

നിലവിടുകയും ചെയ്യു

നിരത്തില്‍

സഹജീവികള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍

കാണാതെ ഒഴിഞു പോകുന്ന നരന്‍

കാക്കയെ കണ്ടു പഠിക്കണം


ബി.ഷിഹാബ്

Tuesday, January 6, 2009

സ്വതന്ത്ര;സുരക്ഷിത


രാജാവ്,പിതാവ്,മാതാവ്,മാതുലന്‍,സഹോദരന്‍
ഭര്‍ത്താവ്,പുത്രനും
കണ്ണിലെ കൃഷ്ണമണി പോലെ നിന്നെ കാക്കുന്നുവല്ലോ
ഇവരുടെ കൈകളിലെന്നും നീ സുരക്ഷിത
ഇവര്‍ തീര്‍ക്കുന്ന പ്രേമസാഗരതീരങളില്‍ നീയെന്നും സ്വതന്ത്ര
കൈവളര്‍ന്നോ? കാല്‍ വളര്‍ന്നോ?
മാതാപിതാക്കള്‍ സാകൂതം കാത്തിരിക്കുന്നു
ഉറുമ്പരിച്ചോ? പേനരിച്ചോ?
ഉല്‍കണ്ഠയാണേവര്‍ക്കുമെന്നും നിന്നെയോര്‍ത്ത്
ഉള്ളതില്‍ മുന്തിയ സമ്പാദ്യങളൊക്കെതന്നാണല്ലോ?
നിന്നെയൊരുത്തനോട്‌ പറഞു വിടുക
നിന്റെ കണ്ണീരു കണ്ടാ-
ലിവരിലാര്‍ പൊറുക്കും
നിന്നെ കെട്ടിച്ചയയ്ക്കാതെ
യിവിടെയൊരു സോദരനും
ജീവിതം തുടങിയിട്ടില്ലല്ലോ
മോളുടെ കാര്യമാണെപ്പോഴും മാതുലന്‍ വന്നു
മാതാവിനോട് തിരക്കുക
ഭര്‍ത്താവിന്റെ സ്നേഹ സാഗരതീരങളില്‍ നീ
പാതി മെയ്യാണ്
അവനുണ്ടെങ്കിലും നിന്നെ ഊട്ടുന്നു
അവനടുത്തില്ലെങ്കിലും നിന്നെ ഉടുപ്പിക്കുന്നു
പുത്രനെപ്പോഴുമമ്മയെപ്പറ്റി ആധിയാണ്
അമ്മയെ കാണാന്‍ മാത്രമാണവന്‍
സമയം കിട്ടുമ്പോഴൊക്കെ ഓടി വരിക
കോടിയും പുകയിലക്കെട്ടും കയ്യിലുണ്ടാകുമല്ലോ?
നിന്റെ മുന്നിലൊരു ലക്ഷ്മണരേഖയും
വിഘാതമായ് കിടന്നിട്ടില്ലിന്നേ വരെ
കാലുപിടിച്ചപേക്ഷിച്ചിട്ടേയുള്ളു ലക്ഷ്മണന്‍
ഒരു മുറികച്ച കൊണ്ട്‌
തസ്കരന്‍മാരെ നേരിട്ടവളാണ് നീ
ആയിരത്തൊന്ന് രാവുകള്‍ ഭരണത്തെ
മയക്കികിടത്തിയവളാണ്‌ നീ
നിന്റെ തീരുമാനങള്‍ക്കു മുന്നില്‍
ഏഴാം കപ്പല്‍പ്പടപോലും തിരിച്ചു പോയിട്ടുണ്ട്
നീയെന്നും കരുത്തയാണ്
നീയെന്നും സുരക്ഷിത
നീയെന്നും സ്വതന്ത്ര


ബി.ഷിഹാബ്

Wednesday, December 31, 2008

ഹസീന


സഖി
ഹസീന
ഖല്‍ബിലെ കുളിരിന്റെ ഉറവെ,
സ്വപ്നങളിലെ നിറവെ
ദൂതുരയ്ക്കാനെത്തിയ രാജഹംസമെ
വനജ്യോത്സ്‌നകള്‍ നനയ്ക്കാന്‍
വന്ന പ്രിയംവദെ
നിനക്കായ് ഞാന്‍
ആവതെല്ലാം സഹിക്കാം, ത്യജിക്കാം
ആയിരം സംവത്‌സരങള്‍ കാത്തിരിയ്ക്കാം

സഖി
ഹസീന
നമ്മളൊന്നാണ്‌
നീ എന്റെ സ്വതന്ത്രമാണ്‌
ചണമില്ലുകളിലെ ചൈതന്യമാണ്‌
മനസ്സിലെ തുടിപ്പാണ്‌
ബ്രഹ്മപുത്രയുടെ ആഴമാണ്‌
ഹിമവന്റെ ഔന്നത്യമാണ്‌
ടാഗോറിന്റെ കവിതയാണ്‌
സ്വപ്നലോകത്തിലെ രാജ്ഞിയാണ്‌
എന്റെ പിതാവിന്റെ പുത്രിയാണ്‌

സഖി
ഹസീന
നീയിന്ന് കഥയില്‍ നായികയാണ്‌
പടയില്‍ സേനാപതിയാണ്‌
ആഴിമുഖത്തില്‍ അടിയൊഴുക്കാണ്‌
രാവില്‍ ശുക്രതാരയാണ്‌
പാതിരാവില്‍ ധ്രുവ ദീപ്തിയാണ്‌

സഖി
ഹസീന
എന്റെ നാഡീസ്പന്ദനങളില്‍ നീ
കര്‍മ്മങളില്‍ നീ
കവിതകളില്‍ നീ
ദര്‍ശനങളിലും നീ

സഖി
ഹസീന
നീ ഇന്ന് എന്റെ സ്വാതന്ത്രത്തിന്റെ
പര്യായമാണ്‌
നിന്റെ ഇന്നലെകളെ ചികയില്ല ഞാന്‍
നിന്റെ നാളെകളെ ചിന്തിക്കുന്നില്ല ഞാന്‍
22-12-1990

ബി.ഷിഹാബ്

Saturday, December 20, 2008

യുദ്ധം -7


കാലാള്‍
കളിയില്‍ നീ
കാലാളിനെകൊടുത്ത്
കളിയ്ക്കരുത്

ചെറുശ്ശേരിയുടെ രാജാവ്
കളി ജയിച്ചത്
കാലാളിനെ ഉന്തിയാണ്‌

കാലാള്‍ വളര്‍ന്നാല്‍
മന്ത്രിയാകുന്ന കളിയാണിത്
ഷാവേസും,പര്‍വേസും
കാലം വളര്‍ത്തിയ കാലാളുകളാണ്‌

ശത്രുവിന്റെ ആനയോ?
കുതിരയോ ആകാശക്കപ്പലോ?
കാലാളിന്‌ സമാനമാകില്ല

രാജാവിനൊപ്പമുള്ള കാലാള്‍
ഏതു യുദ്ധവും ജയിക്കും

കാലാണിന്‌ സ്ഥാനമാണ്‌ പ്രധാനം.
സ്ഥാനം തെറ്റിയ കാലാള്‍
കണക്കൊക്കെയുംതെറ്റിക്കും.

യുദ്ധം എന്നും നടക്കുന്നത്
കാലാള്‍ മുന്നില്‍ നിന്നാണ്‌.

ഏത് രാജാവിനും,മന്ത്രിക്കും
കാവല്‍ നില്‍ക്കുന്നത് കാലാളാണ്‌.

ഏത് കോട്ടപണിയുന്നതും
പരിപാലിക്കുന്നതും കാലാളാണ്‌.

നാഗസാക്കിയില്‍ ബോംബിട്ട
ആകാശക്കപ്പലിലെ പൈലറ്റും
യുദ്ധം വളര്‍ത്തിയ കാലാളാണ്‌.

യുദ്ധത്തില്‍ വളര്‍ന്നു വലുതായ കാലാള്‍
മന്ത്രിയേക്കാള്‍ രാജാവിനെ തുണയ്ക്കും.

ഒരു കളിയിലും നീ
കാലാളിനെകൊടുത്ത്
കളിയ്ക്കരുത്.


ബി.ഷിഹാബ്







Tuesday, December 16, 2008

പ്രകൃതിയില്‍

കതിരില്‍
പതിരുണ്ട്‌
കടലില്‍
കരയുണ്ട്‌
പൂന്തിങ്കളില്‍
കളങ്കമുണ്ട്‌
കളകളാരവങളില്‍
തേങലുണ്ട്‌
ഇവിടെയെല്ലാം തികഞു
നിറഞപ്രകൃതിയില്‍
എല്ലാം തികഞതൊന്നുമില്ല

ബി.ഷിഹാബ്

Saturday, December 6, 2008

എന്റെ ശാകുന്തളം


ദുഷ്യന്തന്‍ ചോദിച്ചു.
ശകുന്തളെ,
എന്റെ
മുദ്രമോതിരമെവിടെ?
ആര്യപുത്രാ-
വ്യാഘ്രത്തിന്റെ പല്ലെണ്ണുന്ന-
കണ്വാശ്രമ ബാലനെ കണ്ടില്ലെ?
അങു നല്‍കിയ-
ഒരടയാളവും
കാലം, തിരിച്ചെടുത്തിട്ടില്ല!
ശകുന്തള വീണ്ടും പറഞു
മാലിനിയുടെ കണ്ണാടിക്കവിളില്‍,
പ്രതിബിംബിച്ച നമ്മുടെ ബന്ധം
മാന്‍പേടകള്‍ ഇമവെട്ടാതെ-
നോക്കി നിന്നതാണ്.
ഋഷിമാര്‍ ദിവ്യദൃഷ്ടിയില്‍ ദര്‍ശിച്ചതാണ്.
അനസൂയയും,
പ്രിയംവദയും
മനസ്സില്‍ സൂക്ഷിച്ചതാണ്.
ശകുന്തള ഇതും കൂടി പറഞു
ആര്യപുത്രാ
അങയ്ക്ക് മറന്നുവെങ്കിലും
ഇക്കഥ നാട്ടില്‍ പാട്ടാണ്.
ശാകുന്തളം കഥയറിയാത്ത-
മാലോകരിന്നില്ല-
ഇന്നലെ ഉണ്ടായിരുന്നില്ല-
നാളെ
ഉണ്ടാവുകയുമില്ല.

ബി.ഷിഹാബ്




Monday, December 1, 2008

യുദ്ധം -6


പൂക്കളെ പറ്റി വര്‍ണ്ണിക്കലും

മരണത്തെ പറ്റി വ്യസനിക്കലുമല്ല കവിത

സുന്ദരിയുടെ മേനിവര്‍ണ്ണിച്ചാലുമതുകവിതയാകില്ല

സാമൂഹ്യ പ്രശ്നങള്‍ക്കുള്ള

രാഷ്ട്രീയ പരിഹാരമാണ്‌ കവിത

രാഷ്ട്രീയ ശത്രുവിന്‌ നേരെ

പ്രയോഗിക്കാവുന്ന ദിവ്യാസ്ത്രമാണിത്

വ്യാസനെന്നും ഹസ്തിനപുരിയില്‍ വന്നത്‌

അന്ധനെ ശാസിക്കാനായിരുന്നു

പാണ്‌ഡുപുത്രന്‍മാര്‍ക്ക് ഹിതോപദേശം

കൊടുക്കാനുമായിരുന്നു

ധര്‍മ്മത്തിന്റെ രാഷ്ട്രീയ വിജയത്തിന്

കരുക്കള്‍ നീക്കുവാനായിരുന്നു

രാമായണവും, മഹാഭാരതവും നിറയെ

രാഷ്ട്രീയമായിരുന്നു

കാലത്തെ ജയിച്ച രചനകള്‍

രാഷ്ട്രീയത്തെക്കുറിച്ചുള്ളതാണ്

യുദ്ധം കൊടും രാഷ്ട്രീയമാണ്

ബി.ഷിഹാബ്

Saturday, November 22, 2008

മാമ്പഴം വേണോ?



ഇതു മാമ്പഴക്കാലം;
എനിക്കുള്ള തുണ്ടു ഭൂമിയിലൊരു-
നാടന്‍ വരിക്കമാവുണ്ട്, ഇപ്പോള്‍
നിറയെ മാങകളുമുണ്ടതില്‍
അണ്ണാന്‍,
വാവല്‍,
മറ്റുകിളികളൊക്കെയും
മാങകൊത്തി പറന്നുപോകുന്നു
എങ്കിലും
അയലത്തെ അഞ്ചാറു വീടുകളില്‍
അഞ്ചാറുവീതം കൊടുത്തയച്ചു.
അമ്മയ്ക്കും, അമ്മാവിയ്ക്കും
കുറച്ചധികവും കൊടുത്തയച്ചു.
ബാക്കി വന്നവ-
അഞ്ചാറുകലങളില്‍
പഴുക്കാന്‍ വച്ചു.
കയറുമ്പോഴൊന്ന്,ഇറങുമ്പോഴൊന്ന്
ഇപ്പോള്‍
വീട്ടിലെക്കുട്ടികള്‍ ബഹുസന്തോഷത്തിലാണ്
കുട്ടികളുടെ കയ്യിലെപ്പോഴും മാമ്പഴം തന്നെ.
ഇന്നെന്റെ വീട്ടിലും മനസ്സിലും
നിറയെ മാമ്പഴം തന്നെ;
ഈ മാമ്പഴം വേണോ? മാമ്പഴം
മധുരമൂറുന്ന മാമ്പഴം.


ബി.ഷിഹാബ്

Saturday, November 15, 2008

ഭാരതം


ഭാരതം
അപരാജിത.

അഹിംസയെ തോളിലേറ്റി നടന്നവള്‍,
പാരിജാതത്തെ പോലെ പരിശുദ്ധയായവള്‍,
ബ്രഹ്മം കൊണ്ട് ക്ഷാത്രത്തെ വെന്നവള്‍,
ഫലേച്ഛ കൂടാതെ കര്‍മ്മം ചെയ്തവള്‍,
ബ്രഹ്മ ബലം കൊണ്ടെല്ലാം നേടിയവള്‍,
ഇസ്ലാമിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചവള്‍,
ക്രൈസ്തവനെ താലോലിച്ച് വളര്‍ത്തിയവള്‍,
ജൂതനെ കൃഷ്ണമണിപോലെ സൂക്ഷിച്ചവള്‍,
നാനാത്വത്തിലേകത്വം ദര്‍ശിച്ചവള്‍,
സര്‍വ്വജ്ഞപീഠം കയറിയവള്‍,
ഏഷ്യയ്ക്ക് വിളക്കായവള്‍-
ചിക്കാഗോ മതസമ്മേളനത്തെ വിസ്മയിപ്പിച്ചവള്‍,
ലോകമൊരു തറവാടെന്ന്
മുന്നേ, തിരിച്ചറിഞവള്‍,
വൈദേശികനുകം
സ്വന്തം കരുത്തിനാല്‍
കുടഞെറിഞവള്‍
അതിര്‍ത്തികള്‍ ഇല്ലാത്തവള്‍-
അപരാജിത!

ബി.ഷിഹാബ്

Friday, November 7, 2008

യുദ്ധം - 5

ഇന്ന് യുദ്ധം
ബാബറിന്റെ വെടിയൊച്ച കേട്ട്
ആനകള്‍ വിരണ്ടോടുന്ന
ഒന്നാം പാനിപ്പട്ടല്ല.
ആനപ്പുറത്തിന്നിറങുന്ന ജ്യേഷ്ഠനെ
തന്ത്രത്തില്‍ കൊല്ലുന്ന
അറംഗസീബിന്റെ ചതിയല്ല
ഇന്ന് യുദ്ധം
കൊടുങ്കാറ്റുകള്‍ കൊയ്തു പെയ്തടങുന്നില്ല.
അതിര്‍ത്തികള്‍ മാറ്റിവരച്ച് തൃപ്തിയടയുന്നില്ല.
ഇന്ന് യുദ്ധം
ലേസര്‍ രശ്മികളെ മുന്‍നിര്‍ത്തി
കമ്പ്യൂട്ടര്‍ നടത്തുന്ന
നക്ഷത്ര യുദ്ധമാണ്
ലക്ഷങളെ നിമിഷംകൊണ്ട്
കൊല്ലുന്ന ആണവയുദ്ധമാണ്
ജൈവം പോയ്
അജൈവം ശേഷിക്കുന്നതാണ്.
ഇന്ന് യുദ്ധം
ഭൂമിയൊരു മരുഭൂമിയക്കാന്‍
പോന്നതാണ്.

ബി.ഷിഹാബ്

Saturday, November 1, 2008

"ചെ"



വിധിയില്‍


"ചെ" യില്‍ നിന്നവര്‍


പ്രതീക്ഷിച്ചത് തന്നെ നേടി


അന്ത്യവിധി കഴിഞപ്പോള്‍


തീ പിടിച്ച


ഹനുമാന്റെ വാലു പോലെ


"ചെ"


പോര്‍ മുഖങളില്‍


പടര്‍ന്നു കയറുന്നു.


ബി.ഷിഹാബ്

Friday, October 24, 2008

പൊന്‍മുടി യാത്ര


കല്ലാറില്‍ നിന്നുമെത്ര നാഴികക്കല്ലുകള്‍?

ഘോരവനം തുടങുന്നത് കല്ലാര്‍ കഴിഞാണ്.

ഇരുപത്തിയാറു ഹെയര്‍പിന്‍ വളവുകള്‍

നോക്കിയാല്‍ തലകറങുന്നയഗാധ ഗര്‍ത്തങള്‍!

ആരെയും ഭയപ്പെടുത്തുന്ന ആത്മഹത്യാമുനബുകള്‍!

ഏത് നിമിഷവും കൂറ്റന്‍ പാറകള്‍

മുന്നില്‍ പതിക്കാം.

യാത്രയ്ക്കു നിത്യവിരാമമായ് പാറയുരുണ്ട്

തലയില്‍ വീണ സംഭവങളുമുണ്ട്

ആത്മഹത്യ മുനബുകള്‍ക്കപ്പുറത്ത്

പതിനെട്ടക്ഷൌഹിണികള്‍ പരസ്പരം വെട്ടി മരിച്ച

കുരുക്ഷേത്ര ശൂന്യത നിവര്‍ന്നു കിടക്കുന്ന മൊട്ടക്കുന്നുകള്‍

കൂറ്റന്‍ കാട്ടാനകള്‍ നിഷ്കരുണം കുത്തിപ്പിളര്‍ന്നിട്ട

ഇടതൂര്‍ന്ന ഈറക്കടുകള്‍.

യാത്ര ദുഷ്കരവും ദുര്‍ഘടവുമാണെങ്കിലും

പൊന്‍മുടിയുടെ വശ്യസൌന്ദര്യവും, ഡിയര്‍ പാര്‍ക്കും

കുളിരുകോരുന്ന കാലാവസ്ഥയും

തുള്ളിച്ചാടി കുണുങിയോടുന്ന പൊന്‍മുടിപ്പുഴയും

കുഞനുജത്തി പൂന്തേനരുവിയും

സദാമാടി വിളിച്ചുകൊണ്ടിരിക്കും.

ചീവീടിന്‍ ഗാനപ്രപന്‍ചംകൊണ്ട് മുഖരിതമായ

ഗോള്‍ഡന്‍ വാലികള്‍

കണ്ണീരിന്റെ നൈര്‍മല്യവുമായൊഴുകിയെത്തുന്ന

ദാഹമകറ്റുന്ന ജലധാരകള്‍.

വെളുപ്പനും, കറുപ്പനും കാപ്പിരിയും

സകൌതുകം യത്രയില്‍ നമുക്കൊപ്പമുണ്ട്

തമിഴനും, തെലുങ്കനും, കാശ്മീരിയും

സൂര്യനും, ചന്ദ്രനും

രാജാവുമെരപ്പനും സഹയത്രികര്‍ തന്നെ

ജീവിതയാത്രപോലെ പൊന്‍മുടിയാത്ര

ബി.ഷിഹാബ്

Thursday, October 16, 2008

താതകാണ്ഡം


ചുണ്ടില്‍ സ്മിതവും

പാഥേയവും,

പാഠപുസ്തകങ്ങളും പേറി,

പാഠശ്ശാലയിലേയ്ക്കു പോകും തന്‍,

പുത്രിയെ നോക്കിയിരിപ്പതേക്കാള്‍

അഭികാമ്യമായൊരുതാതനെന്തുണ്ടീ

പാരില്‍

ബി.ഷിഹാബ്

Saturday, October 4, 2008

യുദ്ധം-4


യുദ്ധമൊരു കാണാക്കയമാണ്

അതിലെടുത്തു ചാടുന്നവരും

വീണു പോകുന്നവരും

വീഴ്ത്തപ്പെടുന്നവരുമുണ്ട്‌

മൂന്ന് കൂട്ടര്‍ക്കും

നാശമുറപ്പ്

ബി.ഷിഹാബ്

Tuesday, September 16, 2008

കടല്‍

ഗാംഭീര്യം കനക്കുന്ന
തിമിംഗലങ്ങള്‍ തിമിര്‍ക്കുന്ന
നീലക്കടല്‍!
കറുത്തിരുണ്ട കാറും
കലിതുള്ളികാറ്റുമു­­ണ്ട്‌
സൂക്ഷിക്കണെ­
നിന്റെ ചെറുതോണിയും തുഴയും
ബി.ഷിഹാബ്

Tuesday, September 9, 2008

യുദ്ധം -3


യുദ്ധം
നായികയ്ക്കൊരിക്കലും
വില്ലനില്‍ നിന്ന്
മോചനമില്ലാത്ത
കഥയാണ്.


ബി.ഷിഹാബ്

Tuesday, September 2, 2008

നായകന്‍

എല്ലാ തിന്മകളും
ഒറ്റയ്ക്കു കീഴടക്കുന്ന നായകന്‍
ഭാവനയില്‍
മാത്രമുള്ളതാണ്
ബി.ഷിഹാബ്

Thursday, August 28, 2008

യുദ്ധം -2


അധികാരം

പിടിച്ചെടുക്കാനും

നിലനിര്‍ത്താനും

നീട്ടിക്കൊണ്ട് പോകാനുമുള്ള

സൂത്രപ്പണിയാണ്.

യുദ്ധം

സത്യത്തിലൊരു ചതിയാണ്

ബി.ഷിഹാബ്